തിരുവനന്തപുരം: “പോറ്റിയേ കേറ്റിയേ...” പാരഡി ഗാനം സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമാകുന്നു. തെരഞ്ഞെടുപ്പിനു മുന്പുതന്നെ പാരഡി ഗാനം ആദ്യം സമൂഹമാധ്യമങ്ങളിലാണു പ്രചരിച്ചത്. എന്നാൽ, പിന്നീടു ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സർക്കാരിനും ഇടതുപക്ഷത്തിനുമെതിരേ പ്രതിപക്ഷവും പരിഹാസരൂപേണ പാരഡിഗാനം നന്നായി ഉപയോഗിച്ചു.
അപ്പോഴൊന്നും പരാതിയില്ലായിരുന്ന ഇടതുപക്ഷം തെരഞ്ഞെടുപ്പു ഫലം എതിരായപ്പോഴാണു പാട്ടിന്റെ തീവ്രതയെ സംബന്ധിച്ചു ബോധ്യപ്പെട്ടത്. ഇതോടെ പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു പറഞ്ഞു നിയമപരമായി നേരിടാനുള്ള തയാറെടുപ്പുമായി സിപിഎം മുന്നോട്ടുപോകുകയാണ്.
പാരഡി ഗാനം പാടുന്നതു കേരളത്തിൽ ആദ്യമായല്ലെന്നും ഇതേ അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ചു കെ. കരുണാകരൻ കാറിൽ സ്പീഡിൽ പോകുന്നതിനെ കളിയാക്കി സിപിഎമ്മും പാരഡി ഗാനം ഇറക്കിയിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ആ പാരഡി ഗാനം സിപിഎമ്മിന്റെ പാർട്ടി ചാനലിൽ അറിയപ്പെടന്ന രണ്ടു പേരെക്കൊണ്ടു പാടിച്ചിട്ടുമുണ്ട്. ഇതൊക്കെ പറയുന്പോൾ പഴയ കാര്യങ്ങൾ കൂടി ഓർക്കണം. കെ. കരുണാകരനെ കളിയാക്കി അയ്യപ്പന്റെ ഭക്തിഗാനം ഉപയോഗിച്ച് പാരഡിയുണ്ടാക്കാം. എന്നാൽ, സ്വർണംകട്ടവരെ കുറിച്ചു പാരഡി പാടില്ല. ഇത് എവിടത്തെ വാദമാണെന്നും സതീശൻ പറഞ്ഞു.